കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കോടതിയിൽ പ്രതീക്ഷ : ഗ്രാസിം കേസ് ഓണാവദിക്കു ശേഷം കോടതി കേൾക്കും

By admin 18-09-2024

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കോടതിയിൽ പ്രതീക്ഷ : ഗ്രാസിം കേസ് ഓണാവദിക്കു ശേഷം കോടതി കേൾക്കും

ഗ്രാസിം മാനേജ്മെന്റ് കഴിഞ്ഞ 23 വർഷത്തിലേറെയായി അനധികൃതമായി കൈവശം വെക്കുന്ന കോഴിക്കോട് മാവൂരിലെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് KPA ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി (WP(C) 33103/2017) ഓണാവധിക്കു ശേഷം കോടതി കേൾക്കും. ദീർഘകാല കാത്തിരിപ്പിനു ശേഷമാണ് ഗ്രാസിം കേസ് വീണ്ടും പരിഗണിക്കുന്നത്. ഹർജിക്കാരൻ്റെ അഭിഭാഷകന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം കേസ് പലപ്പോഴായി മാറ്റിവെക്കുകയായിരുന്നു.

കോഴിക്കോട്, മാവൂർ ഗ്രാസിമിലൂടെ മലബാറിൻ്റെ വികസന മുന്നേറ്റം ലക്ഷ്യമിട്ടാണ് 1959ൽ ഇ.എം.എസ് സർക്കാർ പ്രസ്തുത ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് നൽകിയത്. പിന്നീട് ചാലിയാറിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കമ്പനി അടച്ചു പൂട്ടിയത്. 2001 ജൂലൈ 1 ന് പ്രവർത്തനം അവസാനിപ്പിച്ചിട്ടും ഭൂമി സർക്കാറിന് തിരിച്ചു നൽകാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. പൾപ്പ്, ഫൈബർ ഫാക്ടറികൾ പ്രവർത്തനം നിർത്തുമ്പോൾ ഭൂമി സർക്കാറിന് തിരിച്ചു നൽകണം എന്നാണ് വ്യവസ്ഥ. ഈ ധാരണ ലംഘിച്ച് അനധികൃതമായാണ് ഗ്രാസിം കമ്പനി ഇപ്പോൾ ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഗ്വാളിയോർ റയോൺസ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വളരെ വ്യക്തമായി 238.41 ഏക്കർ ഭൂമി പൾപ് വ്യവസായം ഇല്ലെങ്കിൽ ഭൂമി സർക്കാരിന്റേതാണ് എന്ന് വ്യക്തതയുണ്ടായിട്ടും സർക്കാർ ഇതിൽ ബിർളയുമായി ഒത്തുകളിക്കുകയാണ്. ഭൂമി തിരിച്ചുപിടിക്കാൻ ആത്മാർത്ഥമായ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. ബിർള കമ്പനിയുമായുള്ള സംസ്ഥാന സർക്കാറിന്റെ ഒത്തുകളിയുടെ വ്യക്തമായ തെളിവാണ് ഹൈക്കോടതിയിലെ കേസ്. വ്യക്തമായ കാരണമില്ലാതെ കേസ് 22 തവണയാണ് സർക്കാർ വക്കീൽ കൗണ്ടർ അഫിഡവിറ്റ് നൽകാതെ മൂന്നു വർഷത്തോളം നീട്ടിക്കൊണ്ടു പോയത്. ഒരു തരത്തിൽ പറഞ്ഞാൽ ഈ കേസിൽ കക്ഷി ചേരാനുള്ള KPA യുടെയും ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെളളപ്പാലത്തിന്റെയും ശ്രമത്തെ കോടതിയിൽ പ്രതിരോധിക്കുകയാണ് ഗ്രാസിം മാനേജ്മെന്റ്.

ഏതൊക്കെ ഒഴിവുകൾ പറ‍ഞ്ഞ് വിഷയത്തിൽ നിന്ന് തെന്നി മാറാൻ ശ്രമിച്ചാലും നിയമപരമായി തന്നെ മുന്നോട്ടു പോകാനാണ് KPAയുടെ തീരുമാനം.അനുയോജ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ എയിംസ് ഉൾപ്പെടെ പല പദ്ധതികളും നീണ്ടു പോകുന്നിടത്താണ് ഏക്കർ കണക്കിന് ഭൂമി കാട് മൂടിക്കിടക്കുന്നത്. മാവൂർ ഭൂമി സർക്കാറിന് തിരിച്ചെടുക്കാനായാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന എയിംസ് പോലുള്ള സേവനങ്ങൾ യാഥാർത്ഥ്യമാക്കാം. മാവൂരിലെ ഭൂമി എല്ലാം കൊണ്ടും വ്യവസായങ്ങൾ സ്ഥാപിക്കാൻ ഏറെ അനുയോജ്യമാണ്. ഈ ആവശ്യമുന്നയിച്ച് കെപിഎ ചെയർമാൻ ശ്രീ.രാജേന്ദ്രൻ വെള്ളപ്പാലത്ത് കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ​ഗോപി അധികാരമേറ്റയുടൻ ഒരു തുറന്ന കത്തയച്ചിരുന്നു. ഗ്രാസിമും സംസ്ഥാന സർക്കാറും തമ്മിലുള്ള കേസിൽ കക്ഷി ചേരാൻ കെപിഎ ശ്രമിക്കുന്നത് സർക്കാറുമായി ഒത്തുകളിച്ച് കേസ് ഗ്രാസിമിന് അനുകൂലമാക്കി മുന്നൂറിൽപ്പരം ഏക്കർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിന് തടയിടാനാണ്. ഈ വിഷയത്തിൽ ജനകീയ പ്രക്ഷോഭവും നിയമ നടപടികളുമായാണ് KPA മുന്നോട്ടു പോവുന്നത്.പ്ലാച്ചിമടയിൽ നിന്ന് ബഹുരാഷ്ട കുത്തകയായ കൊക്കക്കോള പിൻ വാങ്ങിയതു പോലെ മാവൂരിൽ നിന്ന് ബിർളയും പിൻമാറുന്ന കാലം അതിവിദൂരമല്ല. അതുകൊണ്ട് തന്നെ നിയമ പോരാട്ടവുമായി KPA മുന്നോട്ടു തന്നെ പോകും.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward