കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

By admin 20-09-2024

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

പേവിഷബാധയ്ക്കെതിരായ റാബീസ് വാക്സിനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചു കേരളാ പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേൽ എതിർസത്യവാങ്മൂലത്തിന് കൂടുതൽ സമയം തേടി കേന്ദ്രം.

എന്നാൽ ചർച്ചകൾ തുടരുമ്പോൾ വിലയേറിയ ജീവനുകൾ നഷ്ടപ്പെടുകയാണെന്ന് നിരീക്ഷിച്ച കോടതി, നീണ്ട കാലതാമസത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കേസ് രണ്ട് വർഷമായി തീർപ്പുകൽപ്പിക്കാത്തതിനാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും ആറാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ, അടുത്ത വാദം കേൾക്കൽ തീയതിയിൽ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് സി ടി രവികുമാർ, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ 47-ാം ഇനമായി പട്ടികപ്പെടുത്തിയ (ഡബ്ല്യുപി (സി) നമ്പർ 882/2022] കേസിലാണ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടിയത്. അതേസമയം 2022 ൽ നോട്ടീസ് നൽകിയെങ്കിലും 2024 മാർച്ചിൽ തന്നെ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.

ഇന്ത്യയിൽ മനുഷ്യർക്ക് നൽകുന്ന ഇൻട്രാ ഡെർമൽ റാബിസ് വാക്‌സിനുകളുടെയും (IDRV), നായ്ക്കൾക്കു നൽകുന്ന റാബിസ് വെറ്ററിനറി വാക്‌സിനുകളുടെയും ഫലപ്രാപ്തി പഠിക്കാൻ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കുക, 2019 ൽ പുറത്തിറക്കിയ റാബിസ് പ്രതിരോധത്തിനുള്ള ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ ഏകീകൃതവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പിൽ വരുത്തുക, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന മാർഗ നിർദേശങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തും പ്രസിഡണ്ട് അശ്വനി നമ്പാറമ്പത്തും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം മനുഷ്യർക്കുള്ള റാബീസ് വാക്സിന്റെ നിർമ്മാണം സങ്കീർണ്ണമായ പ്രക്രിയയായതിനാൽ, നിർമ്മാണത്തിനും പരിശോധനക്കുമായി കുറഞ്ഞത് മൂന്നോ നാലോ മാസമെങ്കിലും ആവശ്യമാണ്. എന്നാൽ നിർമ്മിച്ച് 14 ദിവസത്തിനുള്ളിൽ കേരളത്തിൽ വാക്‌സിൻ ലഭ്യമാക്കിയ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഗുണനിലവാര പരിശോധന നടത്താതെ ജനങ്ങളിൽ ഇത്തരം വാക്സിനുകൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെയും, 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിന്റെയും ലംഘനമാണെന്നും കേരളാ പ്രവാസി അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward