അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ഉത്ഭവ രാജ്യം ഇന്ത്യയാണ്. അതുപോലെ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ പണം അയയ്‌ക്കുന്ന (റെമിറ്റൻസ്) സ്വീകർത്താവുമാണ്. 1970-കളിലെ “എണ്ണ കുതിച്ചുചാട്ടം” മുതൽ, ഗൾഫിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം രാജ്യത്തിന്റെ വിലയേറിയ വരുമാന സ്രോതസ്സായും പണം കൈമാറ്റം ചെയ്യുന്നതിലൂടെ കേരളം പോലുള്ള ഉയർന്ന കുടിയേറ്റ സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായും പ്രവർത്തിച്ചു. ഈ സമയത്ത്, ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം ലോകത്ത് 272 മില്യൺ അന്തർദേശീയ കുടിയേറ്റക്കാരുണ്ട്. ലോകത്തെ മൊത്തം കുടിയേറ്റ/പ്രവാസി ജനസംഖ്യയുടെ 6.4% ഇന്ത്യക്കാരാണ് അതായതു 17.5 മില്യൺ കുടിയേറ്റക്കാർ. ഇന്ത്യക്കകത്തു മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി, ബിസിനസ് ആവശ്യങ്ങൾക്കായി കുടിയേറിയവർ കൂടി എടുത്താൽ ആകെയുള്ള ഇന്ത്യൻ ജനസംഖ്യയിൽ പത്തുശതമാനത്തോളം പേരെ പ്രവാസികളായി കണക്കാക്കാം.
ഇന്ത്യ-ഗൾഫ് മേഖല ലോകത്തിലെ രണ്ടാമത്തെ വലിയ കുടിയേറ്റ ഇടനാഴിയാണ്. ഏകദേശം 31 മില്യൺ പ്രവാസി ഇന്ത്യക്കാരിൽ 8.5 മില്യൺ പേരും ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളിൽ 30 ശതമാനത്തിലധികം ഇന്ത്യക്കാരാണ്, അവിടെ ജോലി ചെയ്യുന്ന ജനസംഖ്യയിൽ സ്വദേശികളല്ലാത്തവരുടെ അനുപാതം ലോകത്തിലെ ഏറ്റവും ഉയർന്നതാണ്.
1.3 ബില്യൺ ഇന്ത്യക്കാരുടെ മൊത്തം ജനസംഖ്യയിൽ 1% മാത്രമാണ് ഇന്ത്യക്കു പുറത്തുള്ള പ്രവാസികളായവർ ഉള്ളതെങ്കിലും, പ്രവാസികൾ ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നൽകുന്നു. രാജ്യത്ത് വിദേശ കറൻസി ഒഴുകുന്നതിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികൾ അവരുടെ കുടുംബത്തിനോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ തിരികെ നൽകുന്ന പണം കൈമാറ്റം/പണമടയ്ക്കൽ എന്നിവയാണ് . ദേശീയ സമ്പാദ്യം, മൂലധന സമാഹരണം, നിക്ഷേപം മുതലായവ ശക്തിപ്പെടുത്തുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അത് ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് സഹായകമാവുകയും ചെയ്യുന്നു. ചെറിയ തോതിൽ, കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന പണം അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം മുതലായവയിൽ നിക്ഷേപിക്കാനുള്ള അവസരങ്ങൾ തുറക്കുന്നതിനും ഉപയോഗിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിലൂടെ ഇന്ത്യ കടന്നു പോവുന്ന ഈ കാലത്ത് ഇന്ത്യയുടെ ജിഡിപിയിൽ പ്രവാസികളുടെ സംഭാവന വളരെ പ്രധാനമാണ്.
രാജ്യത്തേക്ക് ഗണ്യമായ അളവിൽ വിദേശ പണമൊഴുകുന്നതിന്റെ (റെമിറ്റൻസിന്റെ) പ്രധാന കാരണം പ്രവാസി ഇന്ത്യക്കാരാണ്. ലോകബാങ്കിന്റെ നിയമപ്രകാരം, ഓരോ രാജ്യത്തേക്കും പ്രവാസികൾ അയക്കുന്ന പണം അളവുകോൽ ഒരു പ്രധാന മാനദണ്ഡമാണ് ആ രാജ്യത്തിന് കൂടുതൽ പണം കടം വാങ്ങാൻ കഴിയുമോ എന്നുള്ള ക്രെഡിറ്റ് യോഗ്യത തീരുമാനിക്കുന്നത്.
1991 മുതൽ, ഇന്ത്യ സ്ഥിരമായി റെമിറ്റൻസിൽ വളർച്ച കൈവരിക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ പണമയയ്ക്കൽ സ്വീകർത്താവായ ഇന്ത്യയ്ക്ക് 2021-ൽ 87 ബില്യൺ ഡോളർ ലഭിച്ചു. അറബ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരിൽ വലിയൊരു വിഭാഗം റിട്ടേണിനായി കാത്തിരിക്കുന്നതിനാൽ, ഇന്ത്യയിലേക്കുള്ള റെമിറ്റൻസ് 2022-ൽ 3 ശതമാനം വർധിച്ച് 89.6 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് കാര്യമായ പങ്കു വഹിക്കാനാകും. പ്രവാസികൾ ആർജിച്ചെടുത്ത അറിവും, കഴിവും, ആശയങ്ങളും, നൈപുണ്യവും, സാങ്കേതികജ്ഞാനവും, ഇന്ത്യയെകുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ കഴിയാത്തവയാണ്. ഈ കഴിവുകൾ ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹത്തിനു ഒരു വേദിയുണ്ടായെ തീരു.
പ്രവാസികളുടെ അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറും തൊഴില്‍ സംരംഭങ്ങള്‍ നടത്തിയുള്ള പരിചയവും ഗണ്യമായ വൈദഗ്ധ്യവും ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെ പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള സ്വയം പര്യാപ്തമായ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്ഷ്യം വക്കുന്നത്.
അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹം
പ്രവാസത്തിന്റെ എല്ലാഘട്ടങ്ങളിലും കടുത്ത ചൂഷണത്തിനും, അവകാശ നിഷേധത്തിനും, അവഗണനക്കും, വിധേയരാവുന്നവരാണ് പ്രവാസി സമൂഹം.
പ്രവാസികളും, പ്രവാസലോകത്തു നിന്ന് തിരിച്ചു വന്നവരും, പ്രവാസലോകത്തു ജോലി അന്വേഷിക്കുന്ന അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതീയുവാക്കളും തുടങ്ങി പ്രവാസികളുടെ കുടുംബാംഗങ്ങൾ വരെ ഈ അവഗണനയും അവകാശ നിഷേധവും അനുഭവിക്കുന്നു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഒരു രാജ്യമായ യു എ ഇ ലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ദ്രി സന്ദർശനം നടത്തുന്നത് മുപ്പത്തഞ്ചു വര്ഷങ്ങള്ക്കു ശേഷമാണ് എന്നുള്ളത് ഈ അവഗണന എത്രമാത്രമുണ്ടെന്നു കാണിക്കുന്നു.
മാറി മാറി വന്ന സർകാറുകളോ, മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോ, പ്രവാസലോകത്തുള്ള പോഷക സംഘടനകളോ ഈ അവഗണനക്കും, അവകാശ നിഷേധത്തിനുമെതിരെ നിയമനിർമാണം നടത്തുകയോ, പ്രധിഷേധിക്കുകയോ ചെയ്യാറില്ല.
പ്രവാസികളുടെ സമഗ്രമായ ഒരു ഡാറ്റാബേസ്
ഏതൊക്കെ രാജ്യങ്ങളിൽ എത്ര ഇന്ത്യൻ പൗരന്മാർ അവരെന്തു ചെയ്യുന്നു എന്ന കൃത്യമായ കണക്കു ഇന്നേവരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൈവശം ഇല്ല എന്നുള്ളത് ദുഖകരമായ ഒരവസ്ഥയാണ്.
പ്രവാസ ലോകത്തിരിക്കുന്ന പ്രവാസികളുടെ പ്രശ്ന പരിഹാര സെല്ലുകൾ
പ്രവാസ ലോകത്തു പ്രവാസികൾ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഫിലിപ്പീൻസ് പോലെയുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നത് പോലെ ഇന്ത്യൻ പ്രവാസികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്
തൊഴിൽ ഇല്ലായ്മയും പ്രവാസ ലോകത്തെ അവസരങ്ങളും
പ്രവാസലോകത്തു വരുന്ന തൊഴിൽ അവസരങ്ങൾ ഇന്ത്യക്കാരിലേക്കെത്തിക്കാൻ ചൂഷണ വിമുക്തമായ പ്രവാസി പ്രെപറേഷൻ സെല്ലുകൾ, പ്രവാസി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ, പ്രവാസി ട്രെയിനിങ് സെന്ററുകൾ മുതലായവ സ്ഥാപിക്കപ്പെടേണ്ടതാണ്.
വന്‍കിട വ്യവസായങ്ങളോ, വലിയ സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങളൊ ഇല്ലാത്ത കേരളം പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് മനുഷ്യവിഭവശേഷി കയറ്റി അയയ്ക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും വിദേശ പണമയയ്ക്കലിനെയും (റെമിറ്റൻസ് ) പ്രവാസികളുടെ ഡെപ്പോസിറ്റിനെയും ആശ്രയിച്ചിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
3.48 കോടി ജനങ്ങളുള്ള കേരളത്തിൽ, NORKA യുടെ അനൗദ്യോഗിക കണക്കു പ്രകാരം 40 ലക്ഷം മലയാളികൾ വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുന്നവരോ ആണ്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലാണ്. ഇന്ത്യയ്ക്കു പുറത്തും കേരളത്തിന് പുറത്തും (ഇതര സംസ്ഥാനങ്ങളിൽ) ജോലി ചെയ്യുന്നവരെയും പ്രവാസികളുടെ കുടുംബാംഗങ്ങളെയും കൂടെ കൂട്ടിയാൽ പ്രവാസി സമൂഹം കേരളത്തിലെ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തിന് മേലെ വരുന്നതാണ്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഐഐഎംഎഡി)യുടെ റിപ്പോർട്ട് പ്രകാരം കുടിയേറ്റക്കാരിൽ 89 ശതമാനം പേരും എണ്ണയെ ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങളിൽ താൽക്കാലിക തൊഴിലാളികളായി പോകുമ്പോൾ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ ലോകത്തിലെ മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളിലേക്ക് കുടിയേറുന്നു.
രണ്ട് ദശാബ്ദക്കാലത്തെ കേരള മൈഗ്രേഷൻ സർവേകൾ തെളിയിക്കുന്നത് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർഷങ്ങളായി കുറഞ്ഞുവരുന്നു എന്നാണ്. ജനസംഖ്യാപരമായ മാറ്റത്തിന്റെ സഞ്ചിത പ്രഭാവം, ഗൾഫ് സമ്പദ്‌വ്യവസ്ഥയിലെ വേതനത്തിലെ ഇടിവ്, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വേതന വർദ്ധനവ്, എണ്ണവിലയിലെ ഇടിവ്,
ജിസിസി രാജ്യങ്ങളിലെ ദേശസാൽക്കരണ നയങ്ങൾ തുടങ്ങിയവ ഇതിനു കാരണങ്ങളാണ്.
അവസരങ്ങൾ കുറവായ വൈറ്റ് കോളർ ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗൾഫ് രാജ്യങ്ങളിലെ മലയാളി തൊഴിൽ അന്വേഷകരിൽ ഈയിടെ മാറ്റം വരുന്നുണ്ടെങ്കിലും കേരളത്തിലെ ബാങ്കുകളിൽ പ്രവാസി നിക്ഷേപം സ്ഥിരമായി വളരുകയാണ്. 2018 സെപ്റ്റംബറിലെ നിക്ഷേപം 181,623 കോടി രൂപ ആയിരുന്നെങ്കിൽ 2021 ജൂണിൽ അത് 236,490 കോടി രൂപയായി വർദ്ധിച്ചു.
പ്രവാസി മലയാളികൾ പ്രവാസത്തിന്റെ എല്ലാഘട്ടങ്ങളിലും കടുത്ത ചൂഷണത്തിനും, അവകാശ നിഷേധത്തിനും, അവഗണനക്കും, വിധേയരാവുന്നു. പ്രവാസികളും, പ്രവാസലോകത്തു നിന്ന് തിരിച്ചു വന്നവരും, പ്രവാസലോകത്തു ജോലി അന്വേഷിക്കുന്ന അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതീയുവാക്കളും തുടങ്ങി പ്രവാസികളുടെ കുടുംബാംഗങ്ങൾ വരെ ഈ അവഗണനയും അവകാശ നിഷേധവും അനുഭവിക്കുന്നു.
കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തിന് മേലെയുള്ള പ്രവാസി സമൂഹമാണ് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 37 ശതമാനത്തോളം സംഭാവന നൽകുന്നത്. കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുള്ള പ്രവാസി സമൂഹത്തിനു അർഹമായ പ്രതിനിധ്യമോ പരിഗണനയോ മാറി മാറി വന്ന സർക്കാറുുകളോ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നൽകുന്നില്ല എന്നുള്ളതാണ് സത്യം,.
COVID-19 പാൻഡെമിക് നമ്മുടെ കുടിയേറ്റ ജനതയെ സാരമായി ബാധിച്ചു. കേരള സർക്കാരിന്റെ ബജറ്റ് പ്രകാരം 14.3 ലക്ഷം കുടിയേറ്റക്കാർ 2020-2021 കാലയളവിൽ കേരളത്തിലേക്ക് മടങ്ങി. ഇതിനർത്ഥം 2.1 ദശലക്ഷം പ്രവാസി കുടിയേറ്റക്കാരിൽ 1.4 ദശലക്ഷം പേർ പകർച്ചവ്യാധിയുടെ സമയത്ത് മടങ്ങിയെത്തി എന്നുള്ളതാണ്. വ്യക്തതയില്ലാത്ത കണക്കുകൾ ആണെങ്കിലും ഈ മടങ്ങി വരവ് ആഭ്യന്തര തൊഴിൽ വിപണിയിൽ മാത്രമല്ല ഈ പ്രവാസികളുടെ കുടുംബങ്ങളിലും അതിലുപരി സമൂഹത്തിലെ എല്ലാ തലങ്ങളെയും ബാധിക്കുകയും, ഒടുവിൽ കേരള സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുകയും ചെയ്യുന്നു.
മാറി മാറി വന്ന സർക്കാറുകളോ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോ, പ്രവാസലോകത്തുള്ള പോഷക സംഘടനകളോ ഈ അവഗണനക്കും, അവകാശ നിഷേധത്തിനുമെതിരെ നിയമനിർമാണം നടത്തുകയോ, പ്രധിഷേധിക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ രൂപം കൊള്ളുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറും തൊഴില്‍ സംരംഭങ്ങള്‍ നടത്തിയുള്ള പരിചയവും ഗണ്യമായ വൈദഗ്ധ്യവും ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെ പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള സ്വയം പര്യാപ്തമായ ഒരു നവകേരളം കെട്ടിപ്പടുക്കുക എന്നുള്ളതും കേരളാ പ്രവാസി അസോസിയേഷൻ ലക്ഷ്യം വെയ്ക്കുന്നു.
പ്രവാസികൾ നേതൃത്വത്തിലിരിക്കുന്ന, നിലവിലുള്ള രാഷ്ട്രീയ-മത സംഘടനകൾക്കതീതമായി, പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള സ്വയം പര്യാപ്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA). (ഒരു ആൾ ഇന്ത്യാ പ്രസ്ഥാനത്തിന് മുന്നിൽ കേരളാ എന്ന പേര് കൊടുത്തതിന്റെ സംഗത്യം സംശയിക്കേണ്ട. നാം തുടക്കമിടുന്നത് ഈ കൊച്ചു കേരളത്തിൽ നിന്നാണ് എന്നതുകൊണ്ടാണ് ഈ പേര്).
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ 1951ലെ ജനപ്രതിനിധി നിയമം അനുസരിച്ച് കേരളാ പ്രവാസി അസോസിയേഷന് 56/071/2021-2022/PPS-I രജിസ്ട്രേഷൻ നമ്പർ പ്രകാരം ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകാരം നൽകിയിട്ടുണ്ട്.
പ്രവാസികൾ അടിത്തറ പാകിയ ഒരു സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ട് കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്.
ലക്‌ഷ്യം
ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ്.
1) പ്രവാസി ക്ഷേമം, 2) ദാരിദ്ര്യ നിർമാർജനം, 3) കാർഷിക മേഖല, 4) ക്ഷീര വികസനം 5) മൽസ്യ വികസനം6) പരിസ്ഥിതി സംരക്ഷണം7) വ്യവസായ മേഖല 8) ഉത്പന്ന നിർമ്മാണം, 9) പൊതുമേഖലാ സ്ഥാപനങ്ങൾ, 10) സൂഷ്മ ചെറുകിട സംരംഭങ്ങൾ (11) ഇടത്തരം സംരംഭങ്ങൾ, 12) ഭക്ഷ്യ സംസ്കരണ മേഖല, 13) പരമ്പരാഗത മേഖലകൾ, 14) വിവര സാങ്കേതിക വിദ്യ, 15) വിനോദ സഞ്ചാരം, 16) സ്റ്റാർട്ടപ്പുകൾ, 17) മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും 18) വിദ്യാഭ്യാസ മേഖല, 19) തൊഴിലില്ലായ്മ നിർമാർജ്ജന ( 20) നൈപുണ്യ വികസനം (21) വാർദ്ധക്യകാല സംരക്ഷണം (22) ആരോഗ്യമേഖല ( 23) വൈദ്യശിശ്രൂഷയും പൊതുജനാരോഗ്യവും (24) കുടിവെള്ളം ( 25) പശ്ചാത്തല സൗകര്യ വികസനം ( 26) ഗതാഗത പശ്ചാത്തലം, 27) ഊർജ മേഖല (28) ശുചിത്വ കേരളം ( 29) ഇൻഷുറൻസ് പരിരക്ഷ (30) റിന്യൂവബിൾ എനർജി ( 31) ഇലക്ട്രിക്ക് വാഹനങ്ങൾ (32) ലഹരി വിമുക്ത കേരളം ( 33) ഇ- ഗവെർണൻസ് (34) സ്ത്രീ സുരക്ഷാ (കേരളാ ശ്രീ) (35) ഇ-ഡിസ്ട്രിബ്യൂഷൻ (36) പാർപ്പിട സുരക്ഷ തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ തിരഞ്ഞെടുത്തത്.
മേല്പറഞ്ഞ 36 മേഖലയുടെയും നടത്തിപ്പിനായി ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ട് “കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ” ഓരോ ഗവേർണിംഗ് ബോഡികൾ രൂപീകരിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തിരിക്കുന്നു.
സുതാര്യതയോടെ ജനങ്ങളുടെ അടുത്ത നിന്നും ഉദാരമായ സംഭാവന ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ചുകൊണ്ട് കേന്ദ്ര ഇലക്ഷൻ കമ്മീഷന് വ്യക്തമായ കണക്കുകൾ ഹാജരാക്കി കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടി ആയിട്ടായിരിക്കും കേരളാ പ്രവാസി അസോസിയേഷൻ പ്രവർത്തിക്കുക.
കേരളാ പ്രവാസി അസോസിയേഷന് ഇതിനോടകം PAN കാർഡ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കേരളാ പ്രവാസി അസോസിയേഷനിൽ
രണ്ടു തരം അംഗത്വമാണ് ഉള്ളത്.
1. ഓർഡിനറി മെമ്പർഷിപ്പ്
(അഞ്ചു രൂപ മാസ വരിസംഖ്യ അടച്ചു കേരളാ പ്രവാസി അസോസിയേഷന്റെ ഭരണഘടന അംഗീകരിക്കുന്ന പാർട്ടി നിയമങ്ങളും നിബന്ധനകളും അനുസരിക്കുന്ന 18 വയസ്സിനു മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷനിൽ ഓൺലൈൻ വഴി അംഗത്വം എടുക്കാം).
2. ആക്റ്റീവ് മെമ്പർഷിപ്പ്
ഓർഡിനറി മെമ്പർഷിപ്പുള്ള ഒരു ഇന്ത്യൻ പൗരന്, കേരളാ പ്രവാസി അസോസിയേഷന്റെ ഭാരവാഹി സ്ഥാനങ്ങൾ, സ്ഥാനാർത്ഥികൾ, ഏതെങ്കിലും ഭാരവാഹിത്വം അലങ്കരിക്കുന്നവർ ഇവർക്കൊക്കെയുള്ളതാണ് ആക്റ്റീവ് മെമ്പർഷിപ്പ്. (അമ്പതു രൂപ മാസ വരിസംഖ്യ അടച്ചു അതാതു വാർഡ് / പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ / ജില്ലാ എക്സിക്യൂട്ടീവ്സ് വഴി കേരളാ പ്രവാസി അസോസിയേഷന്റെ ആക്റ്റീവ് മെമ്പർഷിപ്പിനു അപേക്ഷിക്കാം).
ഘടന:
വാർഡ് കമ്മറ്റി
മിനിമം 50 അംഗങ്ങൾ ഉള്ള ഒരു വാർഡ് കമ്മറ്റിയിൽ പ്രസിഡന്റ്, സിക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്തിലുള്ളതാണ് ഒരു വാർഡ് കമ്മറ്റി. വാർഡ് കമ്മറ്റി അതാതു വാർഡിലെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നു.
പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ കമ്മറ്റി; –
വാർഡ് കമ്മറ്റിയിലുള്ള പ്രസിഡന്റ്, സിക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുന്ന മേൽ ഘടകമാണ് പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ കമ്മറ്റികൾ.
ജില്ലാ കമ്മറ്റി
പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ കമ്മറ്റിയിലുള്ള പ്രസിഡന്റ്, സിക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുന്ന മേൽ ഘടകമാണ് ജില്ലാ കമ്മറ്റികൾ.
സംസ്ഥാന കമ്മറ്റി
ജില്ലാ കമ്മറ്റിയിലുള്ള പ്രസിഡന്റ്, സിക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുന്ന മേൽ ഘടകമാണ് സംസ്ഥാന കമ്മറ്റികൾ.
നാഷണൽ സെക്രട്ടേറിയറ്റ്
നാഷണൽ കൗൺസിൽ ചെയർമാൻ, നാഷണൽ കൗൺസിൽ പ്രസിഡന്റ്, നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി, പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സ് അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള നാഷണൽ കൗൺസിൽ ട്രഷറർ എന്നിവരുൾപ്പെടെ 15 അംഗങ്ങളിൽ കുറയാത്ത ഒരു നാഷണൽ സെക്രട്ടറിയേറ്റ് ആണ് കേരളാ പ്രവാസി അസോസിയേഷന് ഉള്ളത്.
നാഷണൽ കൌൺസിൽ
സംസ്ഥാന കമ്മറ്റിയിലുള്ള പ്രസിഡന്റ്, സിക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുന്ന മേൽ ഘടകമാണ് നാഷണൽ കൌൺസിൽ. നാഷണൽ കൗൺസിൽ ചെയർമാൻ, നാഷണൽ കൗൺസിൽ പ്രസിഡണ്ട്, നാഷണൽ കൗൺസിൽ ജനറൽ സിക്രട്ടറി, നാഷണൽ കൗൺസിൽ ട്രഷറർ, എന്നിവരുടെ നേതൃത്തിലുള്ള ഒരു കമ്മറ്റിയാണ് കേരളാ പ്രവാസി അസോസിയേഷനെ നയിക്കുന്നത്.
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ